മത്തിയാസ് ശ്ലീഹ
*******
ഈശോമിശിഹായുടെ അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തിയാസ് ശ്ലീഹ ഈശോയെ ഒറ്റിക്കൊടുത്ത ശേഷം ആത്മഹത്യ ചെയ്ത യൂദാസിനു പകരമായി മറ്റ് അപ്പോസ്തലന്മാരാണ് മത്തിയാസിനെ അപ്പോസ്തല സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ശിൽപികൾ, മദ്യപാന ആസക്തിയുള്ളവർ, വസൂരിരോഗ ബാധിതർ തുടങ്ങിയവരുടെ മധ്യസ്ഥനാണ് വിശുദ്ധ മത്തിയാസ്.
ദൈവത്തിൻറെ ദാനം എന്നാണ് മത്തിയാസ് എന്ന നാമത്തിന്റെ അർത്ഥം. സുവിശേഷങ്ങളിലൊന്നും 'മത്തിയാസ്' എന്ന പേര് പരാമർശിച്ചു കാണുന്നില്ല. എന്നാൽ ഹിൽഗൻഫീൽഡിനെപ്പോലെയുള്ള ദൈവശാസ്ത്രജ്ഞന്മാർ യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന നഥാനയേൽ തന്നെയാണ്
മത്തിയാസ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ യേശു തെരഞ്ഞെടുത്ത 70 അംഗ സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം എന്ന് പൊതുവേ കരുതപ്പെടുന്നു. മത്തിയാസിനെ അപ്പോസ്തലഗണത്തിലേക്കുയർത്തുന്നതിനെപ്പറ്റി ബൈബിളിലെ നടപടി പുസ്തകം ഒന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[2] യേശുവിന്റെ സ്വർഗ്ഗാരോഹണ ശേഷം നൂറ്റിയിരുപതു പേരോളമുള്ള സംഘത്തിൽ വെച്ച് പത്രോസാണ് യൂദാസിനു പകരമായി മറ്റൊരാളെ അപ്പോസ്തലനായി തിരഞ്ഞെടുക്കുവാൻ നേതൃത്വം വഹിച്ചത്. മത്തിയാസ്, യൗസേപ്പ് ബർസബാസ് എന്നീ രണ്ടു പേരെയാണ് കൂടുതൽ പേരും നിർദ്ദേശിച്ചത്. യേശുവിന്റെ സ്നാനം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചവരായിരുന്നു ഇരുവരും. ഇവരിൽ നിന്നും കുറിയിട്ടാണ് മത്തിയാസിനെ അപ്പോസ്തലനായി തിരഞ്ഞെടുക്കുന്നത്. പിന്നീട് അദ്ദേഹത്തെപ്പറ്റിയുള്ള പരാമർശങ്ങളൊന്നും പുതിയനിയമപ്പുസ്തകങ്ങളിൽ കാണുന്നില്ല.
മത്തിയാസിന്റെ സുവിശേഷപ്രവർത്തനങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും വിവിധ പാരമ്പര്യങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ നരഭോജികളുടെ ഇടയിൽ സുവിശേഷപ്രവർത്തനം നടത്തുകയും അവിടെ വെച്ച് അന്ത്യം സംഭവിച്ചു എന്നാണ് ഒരു പാരമ്പര്യം. മോശയുടെ ന്യായപ്രമാണത്തിനെതിരായി പ്രവർത്തിക്കുന്നുവെന്നാരോപിച്ചു കൊണ്ട് പലസ്തീനിൽ വെച്ച് യഹൂദന്മാർ അദ്ദേഹത്തെ കല്ലെറിയുകയും ശിരഛേദം നടത്തുകയും ചെയ്തുവെന്നതാണ് മറ്റൊരു പാരമ്പര്യം. മത്തിയാസിന്റെ തിരുശേഷിപ്പ് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലെന രാജ്ഞി റോമിലേക്ക് കൊണ്ടുവന്നുവെന്നും അതിലൊരു ഭാഗം ജർമ്മനിയിലെ ട്രയറിലുള്ള ഒരു ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും പരമ്പരാഗതമായി വിശ്വസിക്കുന്നു.
മേയ് 14-നാണ് സഭ മത്തിയാസിന്റെ ഓർമ്മയാചരിക്കുന്നത്

No comments:
Post a Comment